മസ്ജിദുല്‍ ഹറം പരിധിയിലെ ഏതുപള്ളിയിലും നമസ്‌കരിക്കാമെന്ന് പണ്ഡിതര്‍
മക്ക: ഹറം പരിധിയിലെ ഏതു പള്ളിയില്‍ നമസ്ക്കരിച്ചാലും മസ്ജിദുല്‍ ഹറമില്‍ നമസ്ക്കരിക്കുന്ന അതേ പ്രതിഫലം ലഭിക്കുമെന്ന് ലോകപണ്ഡിതര്‍. ഹജ്ജ് തീര്‍ഥാടകരും അല്ലാത്തവരും എല്ലാ നമസ്കാരവും മസ്ജിദുല്‍ ഹറാമില്‍തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ളെന്നും അത് വന്‍ തിരക്കിന് കാരണമാവുന്നുണ്ടെന്നും സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ബിനു അബ്ദുല്ല ആലുശൈഖ് അഭിപ്രായപ്പെട്ടു.
വിശദമായ പഠനത്തിന് ശേഷമാണ് പണ്ഡിതര്‍ പ്രസ്തുത നിര്‍ദ്ദേശം മുന്‍പോട്ടുവച്ചത്. 25 ലക്ഷം ഹാജിമാര്‍ സംഗമിക്കുന്ന വേളയില്‍ മസ്ജിദുല്‍ ഹറാം നിറഞ്ഞുകവിഞ്ഞ് റോഡിലും പരിസരങ്ങളിലും നമസ്കാരം നിര്‍വഹിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയും പരമോന്നത ഹജ്ജ് സമിതി അധ്യക്ഷനുമായ നാഇഫ് രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് പഠനം നടന്നത്. ഹറം പരിധിയിലെ ഏതുപള്ളിയില്‍ നമസ്കരിച്ചാലും പുറത്തുവെച്ച് നമസ്കരിക്കുന്നതിനേക്കാള്‍ പ്രതിഫലം കിട്ടുമെന്ന് ഗ്രാന്‍റ് മുഫ്തി ചൂണ്ടിക്കാട്ടി. കൂടക്കൂടെ ഉംറ നിര്‍വഹിക്കുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. തിക്കും തിരക്കും ഉണ്ടാവുന്നത് മറ്റു തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കും. ഖുര്‍ആനില്‍ ഹറംപള്ളി കൊണ്ട് വിവക്ഷിക്കുന്നത് വിശുദ്ധ കഅബയാണെന്ന് യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെട്ടു. ഹനഫി , മാലികി ചിന്താസരണിയിലെ പണ്ഡിതരുടെയും ശാഫി സരണിയിലെ ചില പണ്ഡിതരുടെയും വീക്ഷണപ്രകാരം ഹറംപള്ളി എന്നുപറയുന്നത് മക്ക ഹറമിന്റെ പരിധിയില്‍പെടുന്ന മുഴുവന്‍ പള്ളിയുമാണെന്ന് അദ്ദേഹം പറഞ്ഞു.മസ്ജിദുല്‍ ഹറമിലെ തിരക്ക് ഒളിവാക്കാന്‍ ഹറം പരിധിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഏഴ് വന്‍കിട പള്ളികള്‍ നിര്‍മിക്കണമെന്ന് മുന്‍ മക്ക മേയര്‍ ഫുആദ് മുഹമ്മദ് ഉമര്‍ നിര്‍ദേശം വെച്ചിരുന്നു

No comments:
Post a Comment